കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന അന്തർസംസ്ഥാന ലഹരി ശൃംഖലയിലെ പ്രധാന കണ്ണിയും 17 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയുമായ സാഗേഷ് കുമ്പാളി പോലീസിന്റെ പിടിയിൽ.
ഒന്നര മാസത്തോളം പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വയനാട് സുൽത്താൻ ബത്തേരിയിലെ ഗ്രാൻഡ് ഒപ്പൈറ റിസോർട്ടിൽ നടത്തിയ നീക്കത്തിലൂടെയാണ് എലത്തൂർ പോലീസ് പിടികൂടിയത്. പോലീസ് സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും പോലീസ് കീഴടക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.
15ഓളം കേസുകളിൽ പ്രതിയായ സഗേഷ് കുമ്പാളി പത്ത് വർഷം മുൻപ് കഞ്ചാവ് കൈവശംവെച്ച കേസിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. ലഹരി കൈവശംവെച്ചത്, ലഹരി ഉപയോഗം, വധശ്രമം തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങള്‍ ഇയാളുടെ പേരിലുണ്ട്.
ലഹരിക്ക് അടിമകളാക്കിയ പെൺകുട്ടികളെ പിന്നീട് ലഹരി ഇടപാടുകൾക്കായി ഉപയോഗിച്ചതായും മറ്റുള്ളവർക്ക് കൈമാറിയതായും അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട് പ്രതിയുടെ ക്രൂര പീഡനത്തിനിരയായ ഒരു പെൺകുട്ടി രക്ഷപ്പെട്ട് എലത്തൂർ പോലീസ് സ്റ്റേഷനിലെത്തി നൽകിയ മൊഴിയാണ് കേസിൽ നിർണായകമായത്.തുടർന്ന് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെയാണ് ഇയാളുടെ ലഹരി ഇടപാടുകളുടെയും പെൺകുട്ടികളെ ചൂഷണം ചെയ്തതിന്റെയും കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.